ദോ..ബായ്.... ദുബായ്
ഗൾഫ് കിസ്സ..# 5
ദോ.. ബായ്...ദുബായ്
...................................
മലയാളിയുടെ സ്വപ്നഭൂമിയും....
അദ്ധ്വാനിക്കുന്നവന്റെ സ്വർഗ്ഗവുമായ...
വൈദ്യുത അലങ്കാരങ്ങളുടെ വർണങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദര ഭൂമിയിയായ ദുബായ്-ലേക്ക്.....
ബഹ്റൈനിൽ നിന്നും..... ഒരു ഫാകടറി
മാനേജുമെൻ്റ് & മാർക്കറ്റിംഗ് ജോലിക്ക്
ജോയിൻ ചെയ്യാനാണ് ..... 1989-ൻ്റെ അവസാനത്തിൽ ഞാൻ ദുബായ് എത്തിയത്...
ഡിസ്കവറി ചാനലിലെ....
"എഞ്ചിനീയറിങ്ങ് മാർവൽ"
പരമ്പരയിൽ അത്ഭുതമായി കാണിച്ച...
ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ജന്മഗേഹമുള്ള ഷിൻഡഗയിൽ നിന്നും ദേരാ... ദ്വീപുമായി ഷിൻഡഗയെ ബന്ധിപ്പിക്കുന്ന....
ഷിൻഡഗാ... sണൽ വഴിയുളെളാരു യാത്ര... അതായിരുന്നു ദുബായ്-ൽ ഞാൻ ഏറ്റവും ആഗ്രഹിച്ചൊരു ത്രിൽ.....
അന്ന് അറബി ബോസ്... അയാളുടെ മാനേജറുമായിട്ടാണ്..... ദുബായ് എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ വന്നത്...
അവരുമൊത്ത് കുശലങ്ങൾ പറഞ്ഞതും
ഡിന്നർ കഴിച്ചതും ഒരു റെസ്റ്റോൻ്റിൽ വെച്ചായിരുന്നു.... അതിനു ശേഷം.....
ഞാൻ ദുബായ്-ൽ കാണാൻ ആഗ്രഹിച്ച...
ദുബായ്-ടെ സമുദ്ര ഭാഗമായ ക്രിക്കീനടിയിലെ തുരങ്കത്തിലൂടെ വാഹനങ്ങളും.... മുകളിലൂടെ ചെറുകപ്പലുകളും... അതുക്കും മീതെ... വിമാനങ്ങളും പറക്കുന്ന ഒരത്ഭുത സംഭവമായ ......ഷിൻഡഗാ ടണലിന്റെ തുടക്കത്തിലും......
ഹയാത്ത് റീജൻസിക്ക് എതിർവശവുമുള്ള ഫിർദൗസ് ഹോട്ടലിൽ... അവർ തന്നെ റിസർവ് ചെയ്ത ഹോട്ടലിൽ...എന്നെ വിട്ട്....
എൻ്റെ ഫ്ലാറ്റ് ഫർണിഷ് ചെയ്യുന്നതു വരേ... അവിടെ താമസിക്കാനും..
രാവിലെ ഡ്രൈവറേ വിടാമെന്നും പറഞ്ഞു അവർ പോയി...
ഞാനായിരുന്നു ഞങ്ങളുടെ കുടുംബ സർക്കിളിലെ ആദ്യത്തെ ദുബായ്ക്കാരനും..
പിന്നീട് അതു വഴി നന്തി നാസർ തൊട്ട് പലരും ഇവിടെയെത്താൻ അതൊരു നിമിത്തവുമായി മാറി.....
അന്നത്തെ രാത്രി ഹോട്ടലിൽ നന്നായി സുഖനിദ്ര കൊണ്ടു ....
അടുത്ത ദിവസം സി കെ മമ്മദിൻ്റെ നമ്പർ തിരഞ്ഞു പിടിച്ച് വിളിച്ചപ്പോൾ..... ഫോണെടുത്ത് അതീവ സന്തോഷത്തോടെ സി കെ എന്നോടു ചോദിച്ചു....
"ഇപ്പം... ഏടാ.. ഉള്ളത്.... ദേരാ..ദുബായ്ലോ..
അതോ... ബുർ..ദുബായ്ലോ..." എന്ന പ്രിയ സുഹൃത്തിൻ്റെ ചോദ്യം.... എന്നെ ആകെ ആശയക്കുഴപ്പത്തിലാക്കി.....
അങ്ങിനെ രണ്ടു ദുബായ് ഉണ്ടോ....?
എനിക്ക് അന്ന് ഒരു ദുബായ് മാത്രമേ... അറിയൂ....
പിന്നെയാണ്.. ആദ്യ അറിവായി കിട്ടിയത്....ദുബായ് ക്രീക്ക്..... എന്ന ജലപാത (നീർച്ചാൽ) ദുബായ് നഗരത്തെ രണ്ടായി വിഭജിച്ചിട്ടുണ്ടെന്നും.. അതിൽ
ക്രീക്കിന്റെ ഒരു ഭാഗത്തുള്ള നഗരത്തെ
"ദേരാ-ദുബായ്" എന്നും....
മറുഭാഗത്തുള്ള നഗരത്തെ..
"ബുർ-ദുബായ്"...എന്നും....
അങ്ങിനെ രണ്ടു ദുബായ് ഉണ്ടെന്നും..... ഇവരെ സഹോദരങ്ങളായിട്ടാണ്
(ബായ്- ബായ്) അവിടുത്തുകാർ കാണുന്നതെന്നും ....
ഈ രണ്ടു പ്രദേശങ്ങളേയും... കോമ്മണായി വിളിച്ചിരുന്ന.. "ദോ ബായ്" എന്ന പേർഷ്യൻ വാക്കിൽ നിന്നുമാണ്...രണ്ടിനേയും...ഒരു
പേരാക്കി മാറ്റിയ "ദുബായ്" ... വന്നത് !
ദേരാ-ദുബായ്ക്കും..ബുർ-ദുബായ്ക്കും...
ഇടയിലായി... അബ്ര എന്നൊരു...കടത്തു
ലാഞ്ച് സർവ്വീസ് ഉണ്ടെന്നും കേട്ടപ്പോൾ...
പിന്നെ അതിലേറി....ഒഴിവു സമയങ്ങളിൽ..... നേരംപോക്കിന് ഒരു ദിർഹം കൊടുത്ത്.... തുറശ്ശേരി കടവിലെന്ന പോലെ....ക്രീക്കിൻ്റെ അക്കരേയും.... ഇക്കരേയുമായി... അനേകവട്ടമുള്ള എൻ്റെ കടത്തു സഞ്ചാരം....ഒറ്റയ്ക്കാവുമ്പോളും ബോറടിക്കമ്പോളും....
അതൊരു പതിവ്..ആവർത്തി കടത്തു ടൈം-പാസ്സായി....മാറി കഴിഞ്ഞിരുന്നു.
അപ്രതീക്ഷിതമെന്നോണം... ഞാൻ താമസിച്ച ഹോട്ടലിൻ്റെ തൊട്ടടുത്ത് തന്നെയാണ്...."കടലൂർ ഹൗസ് "
എന്ന നമ്മുടെ നന്തിക്കാർ താമസിക്കുന്ന സി കെ - യുടെ റൂൂമും.....
ദുബൈയിൽ നാട്ടുകാരുടെ ആദ്യ വിസിറ്റ് നടത്തിയ ... റൂൂമും..അതു തന്നെ...
കടലൂർ ഹൗസിൻ്റെ പ്രത്യേകതയെന്നാൽ....
ദുബായ് സന്ദർശിച്ച നാട്ടുകാരിൽ ആരും.... ഇവിടെ വിസിറ്റ്
ചെയ്യാത്തവരായി ഉണ്ടാവില്ല..
കുണ്ടൂനി ബാബുവും.... ഭാസ്ക്കരനും.. സജീവനും ആറ്റക്കോയ തങ്ങളും.....
മമ്മതും.... മമ്മതും...മാമൂദും... അബാക്കറും... ഖാദറും...പള്ളിക്കര കുട്ട്യാലിക്കവരേ....ഇവിടെ താമസിച്ചവരിൽ പെടും... അവരെല്ലാവരും
"ജനാബും.. സാഹിബു" ...മാരുമാണ് ....
ഇടക്കൊക്കെ അതേ റൂമിൽ വെച്ചു നടക്കുന്ന സാമൂഹ്യ സംഘടനാ... മീറ്റിങ്ങുകളിൽ..... പേരെടുത്ത് സ്വാഗതം പറയുന്ന കൂട്ടത്തിൽ.....
"ജനാബ് കുണ്ടൂനി ബാബു സാഹിബ് "
എന്നു തന്നെയാണു ബഹുമാന പുരസ്സരമുള്ള സംബോധന തന്നെ...
നാട്ടുകാരായ എല്ലാവരും എത്തിപ്പെടുന്ന.....
ഈ ഫ്ലാറ്റിൻ്റെ ട്രസ്റ്റി മമ്മതാണ്...
മമ്മതിനെ കാണാൻ ആ റൂമിൽ
വരുന്നവർ... അതാരായാലും....
ഇന്നേവരേ.. ആരുടെ മുന്നിലും തല കുനിക്കാത്തവനായാലും... മമ്മതിന്റെ റൂം
കവാടത്തിനു മുന്നിലെത്തുമ്പോൾ
അറിയാതെ.... ജാപ്പനീസ് ആദിത്യ
മര്യാദയിൽ ...ഒന്നു തലകുനിച്ച് വണങ്ങിയതിന് ശേഷമേ..അവിടേക്കുള്ള
പ്രവേശനം സാദ്ധ്യമാകൂ......
കാരണം....അങ്ങോട്ടു കയറാനുള്ള കവാടത്തിൻ്റെ ഉയരം.. കഷ്ടിച്ച് നാലര അടിയേ.. ഉള്ളൂ....
കുനിയാതെ കേറിയാൽ തലയിടിക്കും..
നല്ല നേരംപോക്കിൻ്റെ ഇടവുമാണവിടെ...
സംസാരിക്കാൻ വിഷയ ദാരിദ്ര്യമേ.. ഉണ്ടാവില്ല...!
ആറ്റക്കോയ ഉസ്താത് തന്നെ ഒരിക്കൽ പറഞ്ഞത്.....
"അവിടെ എപ്പോഴും കളിയും... കുടിയും... ചിരിയും...തന്നെ...."
ങ്ങ്ഏ..... തെറ്റിദ്ധരിക്കേണ്ട.... അതിനെ
ഉസ്താത് തന്നെ പിന്നീട് വിശദീകരിച്ചത്...
ഒരു ഭാഗത്തു കേരംസ് കളിയും...
മറുഭാഗത്ത് പെപ്സിയും.. സവനപ്പും... കുടിച്ചുള്ള സൊറ പറച്ചിലും ചിരിയും.. എന്നാണു്.. !
എപ്പോഴും പണിയില്ലാത്തവരായി രണ്ടു-മൂന്നു പേരെങ്കിലും അവിടെയുണ്ടാകും...
പറമ്പ് വാങ്ങിയതും... വിറ്റതും... ഉണ്ടറതിക്ക് വെച്ചതും... തിരിച്ചു കൊടുക്കാതെ പറ്റിച്ചതും...
പിന്നെ നാട്ടിലെ കല്യാണം..കെറുപ്പം.. പേറ്.. മരണം.... അങ്ങിനെ നീണ്ടു പോകും.... അവിടുത്തെ ചർച്ചകൾ...
ഏ കെ മമ്മതിൻ്റെ മിന്നാമിനുങ്ങു പോലുള്ള കണ്ണുകൾ ഡിമ്മും ബ്രൈറ്റും അടിച്ചു.. ഒട്ടും
ചിരി വരാതെ പറയുന്ന തമാശകൾ
കേട്ടാസ്വദിക്കാത്തവർ ഉണ്ടാവില്ല.......
ഓരോരുത്തരായ് ആദ്യം അവിടുന്ന് പിരിഞ്ഞു പോകുന്ന പ്രശ്നമില്ലാത്തതു കൊണ്ട്.... ദൈർഘ്യമേറിയ ഇരുത്തം തന്നെ അധികവും നിർബന്ധമാവും..
അങ്ങിനെ ഇടക്ക് ആരെങ്കിലും പോയിക്കഴിഞ്ഞാൽ......
അടുത്ത ഇര താനാവുമെന്ന് പേടിച്ച്..
ഒന്നിച്ച് പിരിയുന്നതുവരേയുള്ള കാത്തിരിപ്പും പതിവാണ്..
"You know people, they will always find something or the other to talk about others."
മുമ്പൊരിക്കൽ അവിടുത്തെ
അന്തേവാസിയായിരുന്ന നമ്മുടെ പള്ളിക്കര...കുറ്റോത്ത്... കുട്ട്യാലിക്ക....
പിൽക്കാലത്ത് കുട്ട്യാലിക്ക തന്നെ
എന്നോട് സ്ഥിരീകരിക്കയും ചെയ്ത
ഒരു തമാശ ....
കഴിഞ്ഞാഴ്ച നാഗത്തിൽ-മമ്മുക്ക എൻ്റെ
വീട്ടിൽ ഒരു സൗഹൃദ വിസിറ്റിന്
വന്നപ്പോഴുള്ള.... ഞങ്ങളുടെ നർമ്മ സല്ലാപത്തിനിടയിൽ.. മമ്മുക്ക തൻ്റെ പഴയ ഉറ്റ സുഹൃത്തിൻ്റെ ഈ കഥയും ഓർമ്മിപ്പിച്ചു....
അത്.... കുട്ട്യാലിക്ക "ഖലീഫ റസ്റ്റോൻ്റ്" എന്നൊരു റെസ്റ്റോറണ്ട് തുടങ്ങി... നിർഭാഗ്യവശാൽ എന്നു പറയട്ടേ..... താമസിയാതെ കച്ചോടം കുറഞ്ഞു
നഷ്ടത്തിലാവാൻ തുടങ്ങി...
സാധാരണ കച്ചോടം നഷ്ടത്തിലോടിയാൽ സ്ഥാപനം കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കലാണ് അവിടുത്തെ പതിവ്....
ഒരു വർഷത്തിലേറെ ശ്രമിച്ചിട്ടും....
റെസ്റ്റോറന്റ് വിൽപന... ഒരു തരത്തിലും നടക്കാതെ....ബാദ്ധ്യത കൂടി... കൂടി.. വന്ന്...
ഇത് കയ്യൊഴിക്കാനും പറ്റാത്ത അവസ്ഥയിൽ ബീഡിയും വലിച്ചു....
കുട്ട്യാലിക്ക ചിന്താ...വിഷ്ടനായിരിക്കേ....
പെട്ടെന്നാണ് വിൽപന നടക്കാത്തതിൻ്റെ കാരണം...ഒരു ഉൾവിളി പോലെ
കുട്ട്യാലിക്കാന്റെ ഓർമ്മയിൽ വന്നത്.....
അത് മറ്റൊന്നുമല്ല....
ഈ റസ്റ്റോൻ്റ് ഉൽഘാടനം ചെയ്ത വളാഞ്ചേരിക്കാരനായ പോരിശയുള്ള
അസിരി തങ്ങളുടെ പ്രാർത്ഥനയിലെ..
" പടച്ചോനേ...ഈ സ്ഥാപനം
എന്നെന്നേക്കും... കുട്ട്യാലിക്ക് നിലനിർത്തി കൊടുക്കേണമേ..." എന്നതും...
അതിന്... അവിടെ കൂടിയ എല്ലാ... ജനാബുമാരും....സാഹിബുമാരും.....
"ആമീൻ " പറഞ്ഞതും.....
അതാണ്..... വിൽപ്പന നടക്കാതെ പോകാനുള്ള കാരണം പോൽ...
("നഷ്ടത്തിലാവാതെ " എന്നു ചേർക്കാൻ തങ്ങളോടും .... "ആമീൻ" എന്നു
പറയുന്നതിനു മുമ്പ്... അതിലുള്ള പിശക് തിരിച്ചറിയാൻ മറ്റുള്ളവരോടും വിട്ടു പോയി)
രക്ഷയില്ല.... പ്രാർത്ഥന മുകളിലുള്ളവൻ കേട്ടു കഴിഞ്ഞു......
ഇനി വിൽപന നടക്കാൻ ഒരു സാദ്ധ്യതയും ഇല്ല......
ഇതു നിലനിർത്തുകയേ മാർഗ്ഗമുള്ളൂ...
എന്ന് കുട്ട്യാലിക്ക മനസ്സിൽ ഉറപ്പിച്ചു....
- - - - - - - - - - - - - - - - - - - - - - -
Yakoob Rachana Nandi.......✍️
[തുടരും]