പോമറേനിയൻ സുന്ദരി
Updated: Feb 24, 2021
മുസ്തഫയും പോമറേനിയൻ സുന്ദരിയും....
രാവ് അരിച്ചിറങ്ങി..... കുങ്കുമം വാരി വിതറുന്ന സന്ധ്യയുടെ വരവിനൊപ്പം....
ചേലോടു വെള്ളമുടി തന്നിലണിഞ്ഞു അജ്ഞനം കൊണ്ടു നേത്രം ഭംഗിയിൽ എഴുതിയ പോലെ..
അപരിചിതയായ ഒരു യൂറോപ്യൻ സുന്ദരിക്കുട്ടിയും അന്നത്തെ സന്ധ്യയുടെ കൂടെ മുസ്തഫയുടെ വീട്ടിലെത്തി......
ജർമ്മൻ രാജ്ഞി ഷർലോട്ട്.......
തന്റെ രാജ്യത്തിന്റെ തൊട്ടടുത്ത ടെറിട്ടറിയും...
മേരി ക്യൂറിയുടെ നാടുമായ പോളണ്ടിൽ നിന്നും ദത്തെടുത്ത്
ജർമ്മനിയിലേയ്ക്ക് വംശത്തോടെ മൈഗ്രേറ്റ് ചെയ്യിച്ച കുടുംബത്തിലെ ഇളം തലമുറക്കാരിയാണ് അതിഥി...
ഒരു ഇടതു പക്ഷ സൈബർ പോരാളി ആയ മുസ്തഫയുടെ വീട്ടിൽ ഇവളൊരു വെറും
വിരുന്നുകാരി ആയി എത്തിയതോ.... ,
അതും എവിടെ നിന്ന് വന്നെന്നും അറിയില്ല....
മൂടാടിയിലെ പോളണ്ടു സ്നേഹിയായ മുസ്തഫയുടെ വീട്ടിൽ തന്നെ ഒറിജിനൽ പോളണ്ടു വംശജയായ ഈ സുന്ദരിക്കുട്ടി എങ്ങിനെ അഭയം തേടിയെത്തീ....?
നടൻ ശ്രീനിവാസനെപ്പോലെ മുസ്തഫക്കും പോളണ്ടിനെ വലിയ ഇഷ്ടമാണ്..... മാത്രവുമല്ല... പോളണ്ടിനെക്കുറിച്ച് ആരെങ്കിലും ഒരക്ഷരം മിണ്ടിയാൽ മുസ്തഫാക്ക് കലിയിളകും.....
ഈ കൊച്ചു സുന്ദരി.... ഇന്ത്യൻ കമ്യൂണിസം പഠിക്കണമെന്ന മോഹവുമായാണോ... ഈ സഖാവിന്റെ സിംഹമടയിൽ .. ചെന്ന് കയറിയത്........?
മുസ്തഫയെ കണ്ടതും ......
പോളണ്ട് കമ്മ്യൂണസത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ഗുരുവിനെ
അവൾ മനസ്സിൽ ധ്യാനിച്ച്...... ദർബാർ രാഗത്തിൽ പോളണ്ട് ഭാഷയിൽ തന്നെ
ഒരു കീര്ത്തനം വെച്ചു കീച്ചി........
"പൈഊ....... പഊ...... പാ... ഊ....."
കീർത്തനം മുഴുമിപ്പിക്കും മുന്പേ വിറയാർന്ന കൈകൾ കൊണ്ട് ഈ സുന്ദരിയെ
വാരിപുണരാതെ സഖാവ് പറഞ്ഞു.
"സബ്റോംകി സിന്ദഗി ജോ കബി നഹി ജാത്തേ ഹേ..."
യൂറോപ്പിലാണെങ്കിൽ പട്ടുമെത്തയിലാണ് ഇവളുടെ ശയനം.....
ഇവിടെ....
ഭാര്യ തെൻസീറ അകത്തു കയറ്റില്ലെന്ന് ശഠിച്ചതു കാരണം.... വീടിന്റെ ചായ്പ്പിലാണ് അവൾക്ക് കിടക്കാൻ സഖാവ് ഇടം ഒരുക്കിയത്.....
വീട്ടിലുള്ളപ്പോഴെല്ലാം അവൾ സഖാവിനെ ചുറ്റിപറ്റി ...തൊട്ടുരുമ്മി തന്നെ ഉണ്ടാവും...
സഖാവിന്റെ ബിലോംഗിംങ്ങ്സ് ഒന്നും മറ്റുള്ളവരെ കൊണ്ട് തൊടീക്കാതെ...
അതിനു വരുന്നവരെ ബഹളം വെച്ചോടിക്കും..
ഇത് തൻസീറാക്കും കുട്ടികൾക്കും ഉള്ളിൽ അസൂയ ഉളവാക്കി......
തൻസീറാക്ക് പ്രത്യേകിച്ചും ......
തൻസീറയും കുട്ടികളും കൂർക്കം വലിച്ചുറങ്ങുമ്പോൾ.....
ചില രാത്രികളിൽ വളരേ വൈകി എത്തുന്ന സഖാവിനെയും കാത്ത് ഉറക്കമിളച്ച് ഇവൾ ഉമ്മ്റത്ത് തന്നെ
കുത്തിയിരുന്ന് കാത്തിരിക്കും.....
ദൂരെ നിന്ന് സഖാവിന്റെ സ്ക്രൂട്ടർ ശബ്ദം കേൾക്കുമ്പോൾ തന്നെ അവൾ അർമാദിച്ചു തുള്ളും....
പിന്നെ ഇത്രയും വൈകി വന്നതിന്റെ പരാതി ...ഒരു മൂളലിൽ ഒതുക്കും...
രണ്ടു പേരും രാത്രി ഭക്ഷണം ഒന്നിച്ച് കഴിച്ച് ....
വേറെ...വേറെയുള്ള ചായ്പ്പിൽ കേറി തല ചായ്ക്കും.....
പോളിഷ് സുന്ദരിക്കുട്ടിയുടെ മുസ്തഫയോടുള്ള സ്നേഹം
കണ്ട് തൻസീറ വളരെ അസ്വസ്ഥയായി....
അവർ തമ്മിലുള്ള അടുപ്പം ഇനിയും ശക്തിപ്പെട്ടാൽ....
വേർപിരിയാനാവാതെ...... തന്റെ പാതി ബെഡ് സ്പെയ്സ് അവൾക്കായി വിട്ടു കൊടുക്കേണ്ടി വരുമോ .. എന്ന അപകടം മനസ്സിൽ കണ്ട്.......
ഈ ഹറാമായ ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കണം എന്ന് തൻസീറ
മനസ്സിലുറപ്പിച്ചു.....
സുന്ദരിക്കുട്ടിക്കും...... ആ ചായ്പിലെ സുരക്ഷിതത്വക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു....
അന്നൊരു ദിവസം......
സഖാവിന്റെ അഭാവത്തിൽ
വീട്ടിലെ സ്ഥിരം സന്ദർശക സുഹൃത്ത് വീട്ടിൽ വന്നതും ....
ഈ വെള്ളക്കാരി പെണ്ണിന് അടുപ്പം തോന്നിയതും..... കൂടെ പോരുന്നോ .....
എന്ന ഒറ്റ ചോദ്യത്തോടേ....... അവൾ അവന്റെ കൂടെ ഇറങ്ങി പോയതും......
തൻസീറയുടെയും ഒത്താാശയോടെ ആയിരുന്നൂ...
തൻസീറ: ഹാവൂ..... എന്ന്
നെടുവീർപ്പിട്ടു...
അന്ന് ഇത്തിരി നേരത്തേ തന്നെ എത്തിയ സഖാവിന്...
തന്റെ സ്നേഹ ഭാജനത്തിന്റെ പെട്ടെന്നുള്ള തിരോധാനം അറിഞ്ഞപ്പോൾ.........
ഒരു വിരഹ നോവാണു് സഖാവിന്
അനുഭവപ്പെട്ടത്..
എന്നാലും,...മനസ്സിൽ നിന്ന് മായുന്നില്ല ആ ദർബാർ രാഗവും..... തന്നെ കാണുമ്പോളുള്ള അവളുടെ അർമാദിപ്പും...
എങ്ങും ഒരു സ്മശാന മൂകത പോലെ...
അറിയാതെ തന്നോടു തന്നെ സ്വയം ചോദിച്ചു പോയി " എന്തിനീ വിരഹദു:ഖം"......?
അതിനു മാത്രം നമ്മൾ തമ്മിൽ എന്തു ബന്ധം........!
നീർമാതളം പൂക്കുന്ന സായാഹ്നങ്ങളിൽ
ഗുൽമോഹറിന്റെ ചുവട്ടിലിരുന്ന് നാം പ്രണയമൊന്നും പങ്കു വെച്ചില്ലല്ലോ.....
ഞാവൽ പഴുത്ത് വീഴുമ്പോൾ അതിലൊന്നെടുത്ത് പങ്കിട്ട് തിന്നിട്ടുമില്ല.......
രാത്രി.... വൈകിയും കഥകൾ കൈമാറിയും നേരം വെളുപ്പിച്ചിട്ടില്ല...
ഒരു തുണ്ടു കടലാസു പോലും പ്രേമ ലേഖനമായി കൈമാറിയിട്ടുമില്ല,...
എന്നിട്ടും നീ അകന്നപ്പോൾ .....
എന്റെ കണ്ണുകളെന്തിനാണ് നിറയുന്നത്.....
........ശുഭം.........
എം.കെ.യാക്കൂബ്
രചന