Letter of Pravasi
ഗൾഫ് കിസ്സ..# 3
പ്രവാസിയുടെ കത്ത്....
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
ബഹ്റൈനിലുള്ളോ..രെഴുത്തുപെട്ടി
"എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്...
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്..."
കത്തു പാട്ടുകളുടെ ആരംഭകാലം....
ച ര ൾ നിറഞ്ഞ ചെമ്മൺ പാതയിലൂടെ....
മഷി പുരണ്ട കൈപ്പടവാലെ...... സ്നേഹവും വിരഹവും വികാരങ്ങളുമൊക്കെ കുത്തി നിറച്ച കത്തുകളുമായ്...
വിരഹിണികളായ ഗൾഫുകാരൻ്റെ ഭാര്യമാരെ
തേടിയെത്തുന്ന അന്നത്തെ തപാൽ ശിപായിയെ കാണുന്നത്... സ്വർഗ്ഗലോകത്തു നിന്നും താഴ്ന്നിറങ്ങിയ മാലാഖമാരുടെ കൂട്ടത്തിലാണ് .... .......
നൊമ്പരത്തിൻ്റെ നെടുവീർപ്പുമായി.. കത്തിനായ് കത്തു നിൽക്കുന്ന ഈ ഗൾഫു ദമ്പതികളുടെ... വിവര കൈമാറ്റത്തിൻ്റെ ഏക മാർഗ്ഗമായ.... കത്തുകളുടെ കാലമായിരുന്നു അത്.....
ഇന്നു സൈക്കിളിൽ വരുന്ന തപാൽ
ശിപായിയെ കാണുന്നത്...
പോത്തിൻ പുറത്തേറി വരുന്ന കാലനെ പോലെയാണ്...
(അവരുടെ കുഴപ്പമല്ല...കാലം തൻ മാറ്റം)
ഇന്ന് അവർ കയ്യിലേന്തി വരുന്നതും....
ഒന്നുകിൽ ഡൈവോർസ് നോട്ടീസ്... അല്ലെങ്കിൽ ഇൻകംടക്സ് നോട്ടീസ്.... അതുമല്ലെങ്കിൽ ഭാരിച്ച
ഏതെങ്കിലും ബില്ലുകൾ.... അതുമല്ലെങ്കിൽ
അലോസരപ്പെടുത്തുന്ന മറ്റെന്തെങ്കിലും....
പട്ടിണിയും പരിവട്ടവും മൂലം ജീവിതമാർഗ്ഗം തേടി എഴുപതുകളിൽ.... വിരഹത്തിന്റെ ഭൂഖണ്ഡത്തിലേക്ക്...
അറബിക്കടലും.... കനോലി കനാലും സംഗമിക്കുന്ന മണപ്പുറത്തിന്റെ വടക്കുള്ള....നദികളും കായലും തോടുകളും നിറഞ്ഞ ചേറ്റുവാ... തീരത്തു നിന്നുമാണ്...
ഉമ്മറാക്ക ബഹ്റൈനിലെത്തുന്നത്..
അക്കരെ ഇക്കരെ നിൽക്കുന്ന ഗൾഫ് ദമ്പതികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഏക പാലമായിരുന്നു.. അന്നത്തെ കത്തുകൾ....
ഞാൻ ബഹ്റൈനിലൊരു ബാങ്കിൽ ജോലി ചെയ്യുന്ന കാലം.... അതിനടുത്ത ഗല്ലിയിലുള്ള ഗ്രോസറി ഉടമയായ... ഈ ചേറ്റുവക്കാരൻ ഉമ്മറാക്കയുമായി നല്ല ബന്ധമായിരുന്നു....
ഉമ്മറാക്ക നാൽപതു കഴിഞ്ഞും...
ഞാനാണെങ്കിൽ അതിന്റെ പകുതിയിലും...
എന്നാലും... ഉമ്മറാക്ക എന്നെ കണ്ടിരുന്നത്..
തുല്യ പ്രായക്കാരനായിട്ടാണ്...
അടുപ്പം കൊണ്ടു് എല്ലാ.... കാര്യങ്ങളും എന്നോട് തുറന്നു പറയും.. ഫാമിലി മാറ്റർ വരേ......
പക്ഷെ..... ഉമ്മറാക്കക്ക് എഴുത്തും... വായനയും... വശമില്ല.. ചിലതൊക്കെ പ്രയാസപ്പെട്ടു വ്യക്തതയില്ലാതെ വായിക്കും എന്നല്ലാതെ...
ഞാനുമായി അടുത്തതിന് ശേഷം...
ആ ന്യൂനത നികത്തൽ എന്റെയൊരു ഡ്യൂട്ടിയായി ഉമ്മറാക്ക എനിക്കു ചാർത്തി തന്നിരുന്നു......
ഒരിക്കൽ ബാങ്കിലെ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനിടയിൽ... കടയിൽ കയറി
ഒരു സലാം പറഞ്ഞ എനിക്ക്.... ഉമ്മറാക്ക....
മേശപ്പുറത്തിരുന്ന ഒരു കത്തെടുത്ത് പൊളിച്ച് തന്ന്.... വായിക്കാൻ പറഞ്ഞു....
അതൊരു തുടക്കമായിരുന്നു.....കത്തു വായനയുടേയും എഴുത്തിൻ്റേയും...
അൽപം ജ്യാള്യതയോടെയാണെങ്കിലും...
അദ്ദേഹത്തിൻ്റെ ഭാര്യ " ഉമ്മുകുത്സു" എഴുതിയ കത്ത് ഞാൻ വാങ്ങി നോക്കിയപ്പോൾ......
വായിക്കാൻ... അത്ര എളുപ്പമല്ലാത്തത്ര
അക്ഷര തെറ്റുകളുടെ ഒരു പെരുമ്പറ..
കത്തിൽ ഒരൊറ്റ കുത്തും ഉണ്ടാവില്ല..
പക്ഷെ... ഒടുവിൽ "കുത്ത് " എന്നൊരു വാക്കോടെ എഴുത്ത് അവസാനിക്കും..
പിന്നെ വള്ളികൾ... ദീർഘ ചിഹ്നമായും.. വാക്കുകളിലെ അക്ഷരങ്ങൾ തെറ്റി.. അർത്ഥം മാറിയും...മൊത്തം
വാക്കുകൾ പെറുക്കിയെടുത്ത്.. കൂട്ടി യോജിപ്പിച്ച് വായിക്കേണ്ട പരുവത്തിൽ......
ഭാര്യ ഉമ്മുകുത്സു... മാരനായ ഗൾഫുകാരൻ ഉമ്മറാക്കക്ക് എഴുതിയ കത്ത്...
"ഞാനൊന്ന് ചോദിക്കുന്നൂ....
ഈ കോലത്തിൽ എന്തിനു സമ്പാദിക്കുന്നു,
ഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടുകൊണ്ട്
നമ്മൾ രണ്ടും ഒരു പാത്രത്തിലുണ്ണാമല്ലോ.
ഒരു പായ വിരിച്ചൊന്നി..ച്ചുറങ്ങാമല്ലോ...."
അന്ന് ഇതുപോലുള്ള കത്തുകളാണ് ...
അങ്ങിനെയൊക്കെ എഴുതണമെങ്കിലും ചുരുങ്ങിയത് ...എഴുത്തും വായനയെങ്കിലും
നേരാംവണ്ണം അറിയേണ്ടേ..
ഉമ്മുകുത്സുവിൻ്റെ കത്തിൻ്റെ തുടക്കം ഇങ്ങനെ......
" പ്രാ യ മു ള ചന്ത മാ പാ ള അരാ യാ ൻ"
ഇതെന്തു കത്താണപ്പാ..... പ്രായ മുളയോ..?
അത്രക്കൊന്നും പ്രായം ഹാജിക്ക്
ഇല്ലാത്തതുകൊണ്ട്.... അത് .
" പ്രിയമുള്ള സ്വന്തം മാപ്പിള അറിയാൻ "
എന്ന് ഞാൻ അഡ്ജസ്റ്റ് ചെയ്ത് ഉമ്മറാക്കക്കു വായിച്ചു കേൾപ്പിച്ചു......
അങ്ങിനെ.... പോകുന്നു.... എഴുത്തിൻ്റെ പെരുക്ക്...
ഒരു പിടിയും കിട്ടാത്ത... പിന്നെയുള്ള വരികൾ വായിച്ച്...ഞാൻ ഉമ്മറാക്കയുടെ മുഖത്തേക്കൊന്നു നോക്കി പോയി...
അതിങ്ങനെ..
"നി ങ്ങ ഏ ത്ത.. രം പൊ ട്ട ന് അനുസൻ അസാ സാ ന്റ കൊ So വാ ട്ട ണ0..."
ഞാൻ തോറ്റു.... ഒരു പിടിയും കിട്ടുന്നില്ലാ...
അതു കണ്ട് ഹാജി എന്നോട് പറഞ്ഞു....
അതു മറ്റൊന്നുമല്ല... നാട്ടിലുള്ള അനുജൻ അസീസിൻ്റെ വീട്ടുപണി നടക്കുന്നുണ്ട്.. ഓന് പൈസേടെ തിടുക്കം കാണും..... അതു കൊണ്ടു എത്രേം പെട്ടെന്ന് ഓന് കൊടുക്കാനുള്ള...
"കടം വീട്ടണം" എന്നാണ്...
അത്... ശ്ശെരീ... ഈ "കടം വീട്ടണം" എന്നതിനാണോ..
" കൊടം വാട്ടണം" ... എന്നെഴുതി വെച്ചിരിക്കുന്നത്....?
ഈ ആഗസ്റ്റ് മാസത്തിലെ പൊരിഞ്ഞ ചൂടിൽ ഏസിയുടെ തണുപ്പ് ഏറ്റിട്ടും ഉമ്മറാക്ക
വിയർക്കുന്നുണ്ടായിരുന്നു.........
കത്തു വായന ഞാൻ തുടർന്നു.......
"കുളിരു കോരിച്ചൊരിയുന്ന മഴയാണ് ഇവിടെ...... പാടങ്ങളും കുളങ്ങളും നിറഞ്ഞു കവിഞ്ഞു...
ഞമ്മളെ മോൻ.....സൽമാൻ ഓന്റെ
ചങ്ങായിമാരുമൊത്ത് പൊയേല് ചൂണ്ടയിടാൻ പോയിട്ട് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞു......
സമയം ഇരുട്ടി...ഇന്നലെ ഓന്റെ കൂടെ പോയോൻ ഒഴുക്കിൽപ്പെടാതെ ഭാഗ്യത്തിനു രക്ഷപ്പെട്ടതാണെന്നും
ഓൻ പറേ..ന്നതു കേട്ടു.....
പോവ്വേണ്ടെന്ന് പറഞ്ഞാൽ... കേക്കേണ്ടേ....
ഇവിടിപ്പം നല്ല ഇടീം മിന്നലും
കാറ്റുമാ ... കർന്റും പോയി..
ഇലക്ട്രിക് ലൈൻ എവിടൊക്കെയോ.. പൊട്ടിവീണുള്ള..... അപകടങ്ങളുo .... കേക്കുന്നുണ്ട്..... "
ആ കത്ത് അങ്ങിനെ... ഉമ്മറാക്കക്ക്...
ഉമ്മുവിന്റെ ഒരു ഉമ്മയോടെ.... ഒരു "കുത്ത് " എന്നെഴുതി നിർത്തി....
ഇനി.... സൽമാൻ അപകടം പറ്റാതെ തിരിച്ച് വീട്ടിലെത്തിയോ..... എന്നറിയാൻ.... മറുപടിയുടെ....മറുപടി വരേ....
ടെൻഷനടിച്ചു ഉമ്മറാക്ക കാത്തിരിക്കണം..
എഴുതാനറിയില്ലെങ്കിലും.... ഉമ്മറാക്ക ആളൊരു റൊമാൻ്റിക്കാണെന്ന്... എനിക്കറിയാം... !
ഞാൻ ഉമ്മറാക്കയുടെ ഉമ്മു കുത്സുവിനുള്ള
മറുപടിയിൽ..... കാൽപനിക ഇഷ്ക്കിനൊപ്പം എനിക്കറിയാവുന്ന സാഹിത്യത്തിൽ....നാടൻ ചേറ്റുവാ...ചേരുവയും ചേർത്ത്.... ഉമ്മറാക്കയുടെ സ്ലാംഗിൽ തന്നെയുള്ള ഡയലോഗ് പരുവത്തിലാക്കി...
എനിക്കാവുന്നത്ര തകർത്താണ് എഴുതാറ്...
അയാളെ അതു വായിച്ച് കേൾപ്പിക്കയും ചെയ്യും......അതു കേട്ട് ഉമ്മറാക്ക ഒന്നു പുളകിതനാവും....
" ബഹ്റൈനിലുള്ളോരെഴുത്തുപ്പെട്ടീ....
അതു തുറന്നപ്പോ... നിൻ്റെ കത്തുകിട്ടീ.....
എൻ പ്രിയ നീ നിന്റെ ഹൃദയം പൊട്ടി- ...
യെഴുതിയ കത്തു ഞാൻ കണ്ടു ഞെട്ടീ..."
അങ്ങിനെ ചിലതൊക്കെയും
ഇടയ്ക്കൊക്കെ ചേർത്ത് മറുപടിയിൽ തട്ടി വിടുകയും ചെയ്യും....
അന്നതൊരു ട്രൻ്റായിരുന്നു....
എന്നോടുള്ള വിശ്വാസം കാരണം.....
പിന്നെ... പിന്നെ... എഴുതേണ്ട മെയിൻ പോയിന്റേ.... ഉമ്മറാക്ക പറയൂ.... ബാക്കി എന്റെ പണിയാണു്....
ഇപ്പോഴത്തെ ഓരോ കത്തും... ഉമ്മുവിൻ്റേയും ഉമ്മറാക്കാന്റെയും ഹൃദയങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് ശക്തി കൂട്ടുന്നതായിരുന്നു.
ആ കത്തിനൊക്കെയുള്ള ഉമ്മുവിൻ്റെ മറുപടി കണ്ട്.... ഒരിക്കൽ ഉമ്മറാക്ക
തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്....
"നീ എഴുതിത്തരാൻ തുടങ്ങിയതോടെ... ഉമ്മുവിന് എന്നോടൊത്തിരി സ്നേഹം കൂടിയിട്ടുണ്ട്...
കല്യാണം പോലും കഴിക്കാത്ത നീയൊരു കുടുംബനാഥന്റെ പക്വതയിലാണ്
എഴുതുന്നത് ..." .....എന്നും...
അതൊരു വെറും വാക്കായിട്ടല്ല...
ഞാനെടുത്തത്.... ഉമ്മറാക്ക തന്നൊരു അവാർഡായിട്ടാണ് അന്നെനിക്കു അത്
തോന്നിയത്....
ഇന്നേവരേ... ആരോടും പറയാതിരുന്ന....
എനിക്ക് മാത്രമറിയുന്ന...
നാൽപത് വർഷം മുമ്പുള്ള.....
ഈ ചേറ്റുവക്കാരനു വേണ്ടി...
അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുകുത്സുവിന്
ഞാനെഴുതിയ കത്തുകളായിരുന്നു......
എൻ്റെ എഴുത്തിന്റെ തുടക്കം.....
1979-80 കളിൽ ചേറ്റുവാക്കാരൻ ഉമ്മറാക്കാക്ക് വേണ്ടി......ഞാൻ ജീവിതത്തിൽ കാണാത്ത... ഉമ്മറാക്കയുടെ വീടർ ഉമ്മുകുത്സുവിനെഴുതിയ കത്തുകളിൽ..
ഒരു കത്തിലെ ചെറിയൊരു ഭാഗത്തിൻ്റെ സ്ക്രീൻ ഷോർട്ട് മാത്രമാണിത്...
ബാക്കി കൂടി എഴുതി അവരുടെ പ്രൈവസി വെളിപ്പെടുത്താൻ ഉദ്ദേശിക്കാത്തതു കൊണ്ടും.......
ഇവിടെ വെച്ചു നിർത്തുന്നു കുത്ത്
Yakoob Rachana Nandi.......✍️
[തുടരും]